ന്യൂഡൽഹി: കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്ത വിഷയത്തിൽ പ്രതികരണവുമായി സിപിഎം വനിതാ നേതാവ് ബൃന്ദാ കാരാട്ട്. ഏത് സാഹചര്യത്തിലാണെങ്കിലും നടന്നത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും അനുമപയ്ക്കും കുട്ടിയെ ദത്തെടുത്ത അമ്മയ്ക്കും ഇത് ദുഖകരമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അനുപമയ്ക്ക് കുട്ടിയെ തിരിച്ചു കിട്ടണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും ബന്ധപ്പെട്ടവരാരും ഇടപെടാത്തതിലുള്ള പ്രതിഷേധവും ബൃന്ദാകാരാട്ട് അറിയിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന ചോദ്യമാണ് ബൃന്ദ കാരാട്ട് മുന്നോട്ട് വെയ്ക്കുന്നത്. താൻ തോറ്റു പോയെന്ന പി കെ ശ്രീമതിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ബൃന്ദ കാരാട്ട് പ്രതിസ്ഥാനത്ത് നിർത്തുന്നത്.
അനുപമയുടെ പരാതി കിട്ടിയയുടൻ ബൃന്ദാകാരാട്ട് വിഷയത്തിലിടപെടാൻ പികെ ശ്രീമതിയെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടില്ലെന്നറിഞ്ഞതോടെ ഇത് ഗൗരവമായ വിഷയമാണെന്നും അനുപമയ്ക്ക് നീതി കൊടുക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനോട് പി കെ ശ്രീമതി നേരിട്ടാവശ്യപ്പെടുകയും ചെയ്തിരുന്നു.

