ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച്ച; 17 പർവതാരോഹകരെ കാണാതായി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച്ച. ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയിൽ ഉണ്ടായ മഞ്ഞുവീഴ്ച്ചയിൽ പതിനേഴ് പർവതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തിൽ കാണാതായ പർവതാരോഹകർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നുണ്ട്. 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലെ ഹർസിലിനേയും ഹിമാചൽ പ്രദേശിലെ കിനാനൂർ ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അപകടകരമായ പാതയാണ് ലാംഖാഗ പാസ്. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ഇവിടെ ട്രെക്കിങ് നടത്താനെത്തിയതായിരുന്നു പർവതാരോഹകരുടെ സംഘം. ഒക്ടോബർ 18 നാണ് ഇവർക്ക് വഴിതെറ്റിയത്. കാണാതായവരിൽ യാത്രികരും ഗൈഡുകളും പോർട്ടർമാരും ഉൾപ്പെടുന്നുവെന്നാണ് വിവരം.

ഒക്ടോബർ 20 നാണ് യാത്രികരെ കാണാതായെന്ന വിവരം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് വ്യോമസേന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഹർസിലിലെത്തി തെരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ്, ഐടിബിപി, അസ്സം റൈഫിൾസ് തുടങ്ങിയ സേനകളും തെരച്ചിൽ നടത്തുന്നുണ്ട്.