രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനം; നൂറ് കോടി വാക്സിനേഷൻ പൂർത്തിയാക്കാനായത് നവഭാരതത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറ് കോടി വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരന്മാരുടെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ്‌വ്യക്തമാക്കിയത്.

നൂറ് കോടി വാക്സിനേഷൻ പൂർത്തിയാക്കാനായത് നവഭാരതത്തിന്റെ പ്രതീകമാണ്. കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ചത് വലിയ വെല്ലുവിളിയാണ്. കോവിഡ് മഹാമാരിയെ രാജ്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകം ഇന്ന് ഫാർമ ഹബ്ബായാണ് ഇന്ത്യയെ കാണുന്നത്. കോവിഡിൽ നിന്ന് ഇന്ത്യ സുരക്ഷിതമാണെന്നാണ് ലോകത്തിന്റെ വിലയിരുത്തൽ. ഇന്ത്യക്ക് വാക്സിൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സിനേഷനിലെ മുന്നേറ്റം. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി വിളക്ക് കൊളുത്തി അതിൽ ഭാഗമാകാൻ പറഞ്ഞപ്പോൾ പലരും ഇതുകൊണ്ട് മഹാമാരി മാറുമോയെന്ന് പലരും പരിഹസിച്ചുവെന്നും വിളക്ക് കൊളുത്തി തെളിയിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ ഐക്യമാണ് വെളിപ്പെട്ടതെന്നും അദ്ദേഹം വിശദമാക്കി.

നൂറ് കോടി വാക്സിൻ പൂർത്തിയാക്കിയതിൽ ഭാരതം ശക്തമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ വിമർശകർക്കെല്ലാം തെറ്റ് പറ്റിയിരിക്കുകയാണ്. നിലവിൽ അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. വാക്സിനേഷൻ നൽകുന്നതിൽ വിവേചനം ഇല്ലെന്ന് രാജ്യം ഉറപ്പാക്കി. വാക്‌സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ ഇന്ത്യ്ക്ക് കഴിഞ്ഞു. ഗ്രാമ- നഗര വ്യത്യാസമില്ലാതെ വാക്‌സിൻ ലഭ്യമാക്കാനായെന്നും വിഐപി സംസ്‌കാരം ഒഴിവാക്കി എല്ലാവർക്കും ഒരുപോലെയാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.