അഹമ്മദാബാദ്: വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് കോടതി. രോഗിയുടെ ബന്ധുവിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്. ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്.
വൃക്ക നീക്കം ചെയ്ത രോഗി ശസ്ത്രക്രിയയ്ക്ക് നാല് മാസങ്ങൾക്ക് ശേഷം മരണപ്പെടുകയായിരുന്നു. 2012 ലായിരുന്നു രോഗി മരണപ്പെട്ടത്. 2012 മുതൽ 7.5% പലിശ സഹിതം നഷ്ടപരിഹാരം നൽകാനാണ് കോടതി ആശുപത്രിയ്ക്ക് നൽകിയ നിർദ്ദേശം. ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിന്റെ വൃക്കയാണ് ആശുപത്രി അധികൃതർ നീക്കം ചെയ്തത്.
കടുത്ത നടുവേദനയും മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ബാലസിനോർ ടൗണിലെ കെഎംജി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ ശിവുഭായ് പട്ടേലിന്റെ അടുത്ത് ദേവേന്ദ്രഭായ് ചികിത്സയ്‌ക്കെത്തിയത്. 2011 മേയിൽ നടത്തിയ പരിശോധനയിൽ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയിൽ 14 എംഎം കല്ല് കണ്ടെത്തിയിരുന്നു. തുടർന്ന് 2011 സെപ്തംബർ മൂന്നിനാണ് ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കല്ലിന് പകരം വൃക്ക നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതോടെ അദ്ദേഹം അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയും ഇവിടെ വച്ച് മരണപ്പെടുകയും ചെയ്തു. തുടർന്ന് ദേവേന്ദ്രഭായിയുടെ ഭാര്യ മിനാബെൻ നാദിയാഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു. കല്ല് നീക്കം ചെയ്യുന്നതിന് മാത്രം സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വലിയ തുക പിഴയായി ചുമത്തിയത്.

