പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ സർക്കാർ; ക്വാറികൾക്കായി സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത്

കോഴിക്കോട്: പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ സർക്കാർ. അനധികൃത ക്വാറികളും മണ്ണെടുപ്പും കേരളത്തിന് ദുരന്തകാലം സമ്മാനിക്കുന്നത് തുടരുമ്പോഴും സംസ്ഥാനത്ത് ഇനിയും ക്വാറികൾക്കായി സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. റവന്യൂപുറമ്പോക്ക് ഭൂമിയിൽ ക്വാറികൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെൻഡർ നടപടികൾ മുന്നോട്ട് പോയാൽ ഉടൻ ക്വാറികൾക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പുറത്തു വന്നു.

ഈ വർഷം ജൂലൈ രണ്ടാംതീയതിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ലാൻഡ് റവന്യൂ കമ്മീണറുടെ പേരിലാണ് ഉത്തരവ്. ജില്ലാ കളക്ടർമാർക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്. ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണൽ ഓഫീസർമാരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികൾ എടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുൾപൊട്ടൽ മണ്ണിടിച്ചൽ ഭീഷണിയിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ക്വാറികൾ ഇനിയും കേരളത്തിലുണ്ടായാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചെറുതും വലുതുമായി അയ്യായിരത്തിലധികം ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കിൽ പുതിയ ക്വാറികൾ കണ്ടെത്തണമെന്ന നിർദ്ദേശം. ഇത്തരത്തിൽ ഏകദേശം 2500 ഓളം സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹെക്ടറിന് വർഷത്തിൽ പത്ത് ലക്ഷം രൂപ നിരക്കിൽ 12 ത്തേക്കാണ് ക്വാറി നടത്താൻ അനുമതി നൽകേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കിൽ ഫീസ് നിശ്ചയിച്ച് ക്വാറി പെർമിറ്റ് നൽകും. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, റെഡ് സോണുകൾ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ വർഷം ഡിസംബർ 15 ന് ഉള്ളിൽ എൻ.ഒ.സി നടപടി പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.