നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. കൂറുമാറിയതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ പ്രൊസിക്യൂഷന്‍ ക്രോസ് വിസ്താരം ചെയ്തു. കഴിഞ്ഞയാഴ്ച തുടങ്ങിയ വിസ്താരം ശനിയാഴ്ച വരെ തുടരും. ദിലീപ് അടക്കം ഒന്‍പത് പ്രതികളുള്ള കേസില്‍ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നേരത്തെ, ദിലീപിന്റെ ഭാര്യയും 34-ാം സാക്ഷിയുമായ നടി കാവ്യാ മാധവനും കൂറുമാറിയിരുന്നു. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന വാദത്തെ സാധൂകരിക്കാന്‍ വേണ്ടിയായിരുന്നു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

2017 ഫെബ്രുവരി പതിനേഴിന് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നല്‍കിയിരുന്നു.