ഡി കെ ശിവകുമാർ അഴിമതിക്കാരൻ; വിവാദ വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടിയുമായി കോൺഗ്രസ്

ബംഗളൂരു : കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അഴിമതിക്കാരനാണെന്നു സൂചിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടിയുമായി കോൺഗ്രസ്. കർണാടകയിലെ മുൻ എംപി വി.എസ്.ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ സലിമും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോയാണ് പുറത്തു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് സലിമിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കി. ഡി കെ ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയാണെന്ന് കർണാടക മുൻ എംപി വി എസ് ഉഗ്രപ്പയും മീഡിയ കോ ഓർഡിനേറ്റർ സലീമും സ്വകാര്യമായി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ബിജെപി നേതാവ് അമിത് മാളവ്യ ആണ് വീഡിയോ പുറത്തുവിട്ടത്.

കോൺഗ്രസ് നേതാക്കൾ കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിന് മിനിറ്റുകൾക്ക് മുൻപ് ഉഗ്രപ്പയും സലീമും ശബ്ദം താഴ്ത്തി സംസാരിച്ചത് ക്യാമറയിലും മൈക്കിലും പതിഞ്ഞിരുന്നു. ചാനലുകളുടെ മൈക്കുകളും ക്യാമറകളും ഓൺ ആണെന്ന കാര്യം അറിയാതെയാണ് ഇരുവരും ശിവകുമാറിന്റെ ഇടപാടുകളെക്കുറിച്ച് സംസാരിച്ചത്.

സലീമിന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് നേതൃത്വത്തെ വരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഡി കെ ശിവകുമാറിന് കൈക്കൂലി വാങ്ങാൻ ഒട്ടേറെ അടുപ്പക്കാരുണ്ട്. ഇതിലൊരാൾ 50 കോടി മുതൽ 100 കോടിവരെ സമ്പാദിച്ചു. ഇയാൾ ഒരു കളക്ഷൻ ഏജന്റ് മാത്രമാണ്. ഡി കെ എത്ര കോടി സമ്പാദിച്ചിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോയെന്നാണ് സലീം ചോദിക്കുന്നത്. ഡികെ ചില അഡ്ജസ്റ്റ്‌മെന്റുകൾ നടത്തുന്നുണ്ട്. അദ്ദേഹം അഴിമതിക്കാരനാണെന്നും സലീം വീഡിയോയിൽ പറയുന്നു. മദ്യപിച്ചത് പോലെ അവ്യക്തമായിട്ടാണ് ഡി കെ സംസാരിക്കുന്നതെന്നും സലീം ആരോപിക്കുന്നു.

അതേസമയം സംഭവത്തിൽ ഇതുവരെ ശിവകുമാർ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടി അച്ചടക്കസമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം.