തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യമായി ആക്ഷേപിക്കുകയും വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോര്‍ട്ട്. ഇതിനെതിരെ പരാതിക്കാരനായ ജയചന്ദ്രന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും കൂടുതല്‍ നടപടിക്കുള്ള തെറ്റ് രജിത ചെയ്തിട്ടില്ലെന്നും ഐ ജി ഹര്‍ഷിത അത്തല്ലൂരി ഡി ജി പിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ കാണാതായപ്പോള്‍ പൊലീസുകാരി ജാഗ്രത പുലര്‍ത്തിയില്ലെന്നും അച്ഛനോടും മകളോടും ഇടപ്പെട്ട രീതിയില്‍ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നും, തെറ്റ് പറ്റിയെന്ന് അറിഞ്ഞിട്ടും അത് അംഗീകരിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ലെന്നും ഈ കുറ്റത്തിന് ഉദ്യോഗസ്ഥയെ ജില്ല വിട്ട് സ്ഥലം മാറ്റിയിരുന്നെന്നും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനു മുമ്പ് ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഐ ജി ഹര്‍ഷിത അത്തലൂരിയുടെയും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തോന്നയ്ക്കലില്‍ താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകളും ഐഎസ്ആര്‍ഒയിലേയ്ക്ക് കൊണ്ടുപോകുന്ന സിന്‍ടാക്‌സിന്‍ ചേമ്പറുകളുടെ നീക്കം കാണാനാണ് ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ എത്തിയത്. ഇവിടെ പിങ്ക്‌പൊലീസിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനു സമീപത്തായാണ് ജയചന്ദ്രനും മകളും നിന്നത്.
ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് ജയചന്ദ്രനോട് കയര്‍ത്തു. ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനില്‍ കൊണ്ടു പോകുമെന്ന നിലവന്നപ്പോള്‍ ഈ രംഗങ്ങളെല്ലാം തുടക്കംമുതല്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന യുവാവ് രംഗത്തെത്തി.പൊലീസിന്റെ പ്രവര്‍ത്തി മനുഷ്യത്തരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയര്‍ത്തു. മറ്റാരുടെയെങ്കിലും മൊബൈലില്‍ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്ബരിലേയ്ക്ക് വിളിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ തന്നെ മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താന്‍ ആക്ഷേപിച്ചവരോട് മാപ്പുപോലും പറയാന്‍ പൊലീസുകാരി തയ്യാറായില്ല.

