കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം; പ്രതിവര്‍ഷം 18 ലക്ഷം നല്‍കും !

modi

ഡല്‍ഹി: കര്‍ഷകര്‍ക്ക് പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എഫ്.പി.ഒ(ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 18 ലക്ഷം രൂപ നല്‍കാനുള്ള നീക്കമാണ് സജീവമാക്കിയിരിക്കുന്നത്.

രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക ബിസിനസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതി വഴി ലഭിക്കുക. 11 കര്‍ഷകര്‍ കൂടി വേണം ഒരു കമ്പനി ആരംഭിക്കേണ്ടത്. ഉല്‍പാദന സാങ്കേതികവിദ്യ, മൂല്യവര്‍ധന സേവനങ്ങള്‍, വിപണനം എന്നിവ പ്രയോഗിക്കാന്‍ സാമ്പത്തിക ശക്തിയില്ലാത്ത ചെറുകിട- ഇടത്തര കര്‍ഷകരെ സഹായത്തിക്കുന്നതിനായാണ് ഇത്.

എഫ്.പി.ഒകളിലൂടെ, കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍, സാങ്കേതികവിദ്യ, വായ്പ, വരുമാന വര്‍ധനയ്ക്കുള്ള കാര്യങ്ങള്‍, വിപണി എന്നിവ കൈവരിക്കാനാകുമെന്നാണു വിലയിരുത്തല്‍. പദ്ധതി പ്രകാരം, കര്‍ഷകര്‍ക്ക് മൂന്ന് വര്‍ഷം തവണകളായാകും 18 ലക്ഷം രൂപ ലഭിക്കുക. 6885 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കും. പദ്ധതി വഴി കൂടുതല്‍ ആളുകളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

ഒക്ടോബര്‍ മുതല്‍ കര്‍ഷകര്‍ക്കും മറ്റും കൂടുതല്‍ തുക വായ്പ നല്‍കാന്‍ കഴിഞ്ഞമാസം ധനമ്രന്തി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാങ്ക് തലവന്‍മാരുമായുള്ള ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുടങ്ങിപ്പോയ വായ്പാമേളകള്‍ പുനരാരംഭിക്കാനാണു നീക്കം.