200 കോടിയുടെ തട്ടിപ്പുകേസ്; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവായി. ചോദ്യം ചെയ്യല്‍ നീട്ടിവെക്കാന്‍ ജാക്വലിന്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നോ എന്നത് ഇതുവരെ വ്യക്തമല്ല

നേരത്തെ, താരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 കോടിയുടെ തട്ടിപ്പുകേസില്‍ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

സുകേഷ് ചന്ദ്രശേഖര്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ തന്റെ പ്രമോട്ടര്‍മാരായ രണ്‍ബാക്സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. 36കാരിയായ ജാക്വിലിനെയും ഇയാള്‍ പറ്റിച്ചതായാണ് സൂചന. സുകേഷിന്റെ ഭാര്യ ലീന പോള്‍ വഴിയാണ് നടി ഇവരുടെ കെണിയില്‍ വീണതെന്നാണു റിപ്പോര്‍ട്ട്.

കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകള്‍ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.