ബിജെപിയുടെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കണം, വിശ്വാസികളെ അണിനിരത്തി ക്ഷേത്രവാര്‍ഡുകളില്‍ ജയിക്കുന്നു; സംഘപരിവാറിനെ നേരിടാന്‍ സിപിഎം കുറിപ്പ് !

തിരുവനന്തപുരം: മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇടപെടണമെന്ന് ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ക്കുവേണ്ടി തയാറാക്കി കീഴ്ഘടകങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി സി.പി.എം സംസ്ഥാനസമിതി. ക്രൈസ്തവ വിഭാഗങ്ങള്‍ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെങ്കിലും അടുത്ത കാലത്തായി കേരളത്തില്‍ കണ്ടുവരുന്ന, ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയസ്വാധീനത്തെ ഗൗരവമായി കാണണമെന്നും സി.പി.എം കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്.

മാത്രമല്ല, ഇത്തരം ചിന്താഗതികള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമുണ്ടാക്കുമെന്നും, സംഘപരിവാറിന്റെ അജന്‍ഡകള്‍ സമൂഹത്തില്‍ വര്‍ഗീയവത്കരണം നടത്താനിടയാക്കുന്നുവെന്നും കുറിപ്പിലുണ്ട്. ന്യൂനപക്ഷവര്‍ഗീയത ആത്യന്തികമായി ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആപത്തായിത്തീരുന്നു. ഏത് വര്‍ഗീയതയും മറ്റൊരു വര്‍ഗീയതയെ പരിപോഷിപ്പിക്കാന്‍ മാത്രമേ സഹായകമാകൂവെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കാനാകണം. പാര്‍ട്ടിക്ക് കീഴിലെ സാംസ്‌കാരിക സംഘടനകളെയും ഗ്രന്ഥശാലകളെയും കലാസമിതികളെയും ക്ലബ്ബുകളെയും ഇത്തരം ആശയങ്ങള്‍ക്കെതിരായ പ്രചാരണ വേദിയാക്കണമെന്നും സി.പി.എം നിര്‍ദ്ദേശമുണ്ട്.

കേരളത്തില്‍ ഹിന്ദുവര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച് വര്‍ഗീയധ്രുവീകരണത്തിനുള്ള ദീര്‍ഘകാല പദ്ധതികളുമായാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുകയും ഏത് പ്രശ്‌നങ്ങളെയും വര്‍ഗീയമായി മാറ്റുന്നതിനുമുള്ള ഇടപെടലാണ് ആര്‍.എസ്.എസിന്റേത്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ഇറക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും നടത്തിവരുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവര്‍ പ്രവര്‍ത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നുവെന്നും പരിശോധിച്ച് ആവശ്യമായ ഇടപെടലുണ്ടാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടുവരികയും അതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്താണ് ബിജെപി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ക്ഷേത്രവാര്‍ഡുകള്‍ തുടര്‍ച്ചയായി ജയിച്ചുവരുന്ന സ്ഥിതിവിശേഷം ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന വിധത്തില്‍ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വര്‍ഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന തരത്തിലാകണം പാര്‍ട്ടി ഇടപെടലെന്നും കുറിപ്പില്‍ സിപിഎം ആഹ്വാനം നല്‍കുന്നു.