കൊച്ചിയില്‍ പതിനെട്ട് തോക്കുകള്‍ പിടികൂടി, എത്തിയത് കശ്മീരില്‍ നിന്നെന്ന് സൂചന !

കൊച്ചി: കൊച്ചിയില്‍ പതിനെട്ട് തോക്കുകള്‍ പിടികൂടി. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ തോക്കുകളാണ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നാണ് തോക്കുകള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു

ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പതിനെട്ട് തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് ഇതുപോലെ 5 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജലൈസന്‍സ് ഉപയോഗിച്ചാണ് കൈവശം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തന്നെ ഈ കാര്യങ്ങളില്‍ വ്യാപകപരിശോധനാ നടത്താന്‍ നിര്‍ദേശിച്ചിരുന്നു

ലൈസന്‍സ് ഇവരുടെ പേരില്‍ തന്നെയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യാജലൈസന്‍സാണെങ്കില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആയുധനിയമപ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് സുരക്ഷാ ജീവനക്കാരായി വരുന്നവര്‍ സ്വന്തം നിലയില്‍ തോക്കുമായി വരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്നവിവരം. മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലേക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.