അഫ്ഗാനിസ്താനിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാൻ വെടിവച്ചു കൊന്നതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്താനിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാൻ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. ഘോർ പ്രവിശ്യയിലാണ് സംഭവം. ജയിലിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് താലിബാൻ ഭീകരർ വീട്ടിൽക്കയറി ബന്ധുക്കളുടെ മുന്നിൽ വച്ച് വെടിവെച്ചു കൊന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതോടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാൻ അറിയിച്ചു.

കൊലപാതകത്തിൽ താലിബാന് പങ്കില്ലെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. അന്വേഷണം നടക്കുകയാണ്. മുൻ സർക്കാരിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം മാപ്പു നൽകുകയാണെന്നു താലിബാൻ പ്രഖ്യാപിച്ചതാണ്. നെഗറിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.

അതേസമയം അഫ്ഗാനിൽ രണ്ടിടത്തായി സ്‌ഫോടനം നടന്നതായും ഏഴുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ച്ശീർ പ്രവിശ്യയിൽ ഇപ്പോഴും ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നൽകിയെന്നു പ്രതിരോധ സേനയും പറയുന്നുണ്ട്.