പക്ഷി മൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് ഏകജാലക സംവിധാനം; നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി

കണ്ണൂർ: പക്ഷി മൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇരിട്ടി കിളിയന്തറയിലെ റിന്റർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ.ാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പക്ഷി മൃഗാദികളെ വളർത്തുന്നതിന് ലൈസൻസ്, സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിന് ഏകജാലക സംവിധാനമാണ് അഭികാമാണെന്നും മന്ത്രി വിശദമാക്കി.

സംസ്ഥാനത്തെ വെറ്ററിനറി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം അനിവാര്യമാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പെട്ട ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ഓരോ പ്രദേശത്തേയും വെറ്ററിനറി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്ററിനറി സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തും. വീട്ടുപടിക്കൽ വൈദ്യസഹായം എത്തിക്കുന്നതിനായി അത്യന്താധുനിക ടെലി വെറ്ററിനറി വൈദ്യ സംവിധാനം ഒരുക്കി കഴിഞ്ഞു. വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള ആധുനിക ചികിത്സ ലഭ്യമാക്കാനാണ് ടെലിമെഡിസിൻ സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. റിന്റർപെസ്റ്റ് ഇ റാഡിക്കേഷൻ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശക്തമാക്കി പകർച്ചവ്യാധികൾ തടയും. അതിർത്തികൾ വഴിയുള്ള പക്ഷിമൃഗാദികളുടെ കടത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധയുള്ളവയെ നിരീക്ഷണത്തിലാക്കി ചികിത്സിച്ച് ഭേദമാക്കും. അല്ലാത്തവയെ തിരിച്ചയക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു ഫീൽഡ് ഓഫീസർ, മൂന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, രണ്ട് അറ്റന്റർമാർ എന്നിവർ മൂന്ന് ഷിഫ്റ്റുകളിലായാണ് ഇരിട്ടി കിളിയന്തറയിൽ പ്രവർത്തിക്കുന്ന റിന്റർപെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്നത്. കർണാടകയിൽ നിന്നും കൊണ്ടു വരുന്ന മൃഗങ്ങളെ ഭൗതിക പരിശോധന നടത്തി രോഗബാധ തിരിച്ചറിയുക. മറ്റ് മാരക രോഗ വാഹകാരാണോ എന്ന് അറിയുന്നതിന് സെറം, സ്വാബ് ടെസ്റ്റുകൾ നടത്തി ലാബുകളിലേക്ക് അയക്കുക, കുളമ്പ് രോഗത്തിന് എതിരായ പ്രതിരോധ കുത്തിവെപ്പ് നടത്തുക തുടങ്ങിയവയാണ് ചെക്ക് പോസ്റ്റിലെ പ്രവർത്തനങ്ങൾ.