കേന്ദ്ര നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല; മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് വീടുകളില്‍ കഴിയുന്ന രോഗികള്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണെന്നും, ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തില്‍ പ്രതിദിനം 30,000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 85 ശതമാനം രോഗികളും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിനായി കേരളത്തില്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും, നിലവില്‍ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.