കൃത്യമായ രേഖകളുണ്ടെങ്കിൽ അഫ്ഗാൻ പൗരന്മാരായ ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് ഇന്ത്യയിലേക്കു പോകാം; താലിബാൻ

കാബൂൾ: കൃത്യമായ രേഖകളുണ്ടെങ്കിൽ അഫ്ഗാൻ പൗരന്മാരായ ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് ഇന്ത്യയിലേക്കു പോകാമെന്നു താലിബാൻ. ഇവരെ തടയില്ലെന്ന് താലിബാൻ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ ഹിന്ദു, സിഖ് മതവിശ്വാസികളെ താലിബാൻ നേരത്തെ തടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ അനുമതി വേണമെന്ന് ഇന്ത്യൻ വേൾഡ് ഫോറം അഭ്യർഥിച്ചതായി താലിബാൻ വക്താവ് സഹേബുല്ല മുജാഹിദ് അറിയിച്ചിരുന്നു.

ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ താൽപര്യമുള്ളവരോടു സഹകരിക്കുമെന്നും താലിബാൻ വ്യക്തമാക്കി. സിഖുകാർ അഫ്ഗാന്റെ ഭാഗമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതേസമയം 565 പേരെയാണ് അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരിൽ ഭൂരിഭാഗവും എംബസി ജീവനക്കാരും ഇന്ത്യൻ പൗരന്മാരുമാണ്. അഫ്ഗാൻ പൗരന്മാരായ ഹിന്ദുക്കളും സിഖുകാരും അഭയം തേടി ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഇന്ത്യയുമായി വ്യാപാര ബന്ധത്തിനു താൽപര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് സ്റ്റാനിക്‌സായി നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മേഖലയിലെ പ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി വ്യാപാര, സാമ്പത്തിക, രാഷ്ട്രീയ ബന്ധം നിലനിർത്താൻ താൽപര്യമുണ്ടെന്നായിരുന്നു ഷേർ മുഹമ്മദ് പറഞ്ഞിരുന്നത്. പാകിസ്താൻ വഴിയുള്ള ഇന്ത്യ- അഫ്ഗാൻ വ്യാപാര ബന്ധവും വളരെ പ്രധാനപ്പെട്ടതാണെന്നും പാക്കിസ്താൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നും താലിബാൻ വിശദമാക്കിയിരുന്നു.