പാക്ക് താരത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ നീരജ് ചോപ്രയെ പ്രശംസിച്ച് മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ പിന്നാലെ നീരജ് ചോപ്രയെയും പാക് താരത്തെയും ചേര്‍ത്തുവന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ നിലപാടിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.

പാക്കിസ്താന്‍ ജാവലിങ് താരം അര്‍ഷാദ് നദീം നീരജിന്റെ ജാവലിനില്‍ കൃത്രിമം കാണിച്ചെന്നും, മത്സരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നിരവധി പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചും താക്കീത് നല്‍കിയും നീരജ് രംഗത്തെത്തിയിരുന്നു. ഈ നിലപാടിനെയാണ് മുഹമ്മദ് കൈഫ് പ്രശംസിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരായ നിലപാടിന് നീരജ് ചോപ്രക്ക് നന്ദി, കളിക്കളത്തിലെ എതിരാളിക്ക് നല്ലൊരു സുഹൃത്താകാന്‍ സാധിക്കും, അയാള്‍ ഏത് ദേശക്കാരനാണെന്നതിന് അവിടെ പ്രസക്തിയില്ല. സ്‌പോര്‍ട്‌സ് ഒന്നിപ്പിന്റേതാണെന്നും വിഭജനത്തിന്റേത് അല്ലെന്നും ഒരു സ്വര്‍ണമെഡല്‍ കൂടി ലോകത്തെ ഓര്‍മിപ്പിക്കുന്നുവെന്നും കൈഫ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, എന്റെ പേര് നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും സ്ഥാപിത അജണ്ടകള്‍ക്കും വേണ്ടി ഉപയോഗിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നുവെന്നും, ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ് സ്‌പോര്‍ട്‌സ് ഞങ്ങളെ പഠിപ്പിക്കുന്നത്, എന്റെ ചില പ്രസ്താവനകളില്‍ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങള്‍ എന്നെ നിരാശപ്പെടുത്തുന്നുവെന്നും തുറന്നു പറഞ്ഞ് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നീരജ് രംഗത്തുവന്നിരുന്നു.