ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു

ലക്നൗ: ബി.ജെ.പി. നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 1991-ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത് കല്യാൺ സിംഗ് ആയിരുന്നു. ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

1993-ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽ നിന്ന് കല്യാൺ സിംഗ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിൽ നിന്നും അദ്ദേഹം വിജയം നേടി. 1997-ൽ വീണ്ടും അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 2004-ൽ ബുലന്ദേശ്വറിൽ നിന്ന് ലോക്സഭയിലേക്കും അദ്ദേഹം മത്സരിച്ച് വിജയം നേടി.