കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യ ഫത്വ പുറപ്പെടുവിച്ച് താലിബാൻ. പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്നാണ് താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഹെറാത്ത് പ്രവിശ്യയിലുള്ള സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്ക് താലിബാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
സമൂഹത്തിലെ തിന്മകൾ വർദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണെന്നാണ് താലിബാൻ പറയുന്നത്. അതിനാൽ അഫ്ഗാനിലെ കോളേജുകളിൽ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിർത്തലാക്കണമെന്ന് താലിബാൻ വക്താവ് യോഗത്തിൽ ആവശ്യപ്പെട്ടു.
ഇരു വിഭാഗക്കാർക്കും വ്യത്യസ്ത ക്ലാസുകൾ സജ്ജീകരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. വനിതാ അദ്ധ്യാപകരോ മുതിർന്ന അദ്ധ്യാപകരോ മാത്രമേ പെൺകുട്ടികളെ പഠിപ്പിക്കാവൂവെന്നും താലിബാൻ നിർദ്ദേശിച്ചു. സർവകലാശാല അദ്ധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ക്ലാസുകൾ ഒരുക്കുന്നത് ചെലവ് വർദ്ധിപ്പിക്കുമെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾക്ക് ഉപരി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാനിടയുണ്ട്.

