അഫ്ഗാനില്‍ കാടന്‍ ഭരണവുമായി താലിബാന്‍, ശരിയത്ത് നിയമം ഏര്‍പ്പെടുത്തി; ബുര്‍ഖ ധരിക്കാത്ത സ്ത്രീയെ തെരുവില്‍ വെടിവെച്ചിട്ടു !

കാബൂള്‍: അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശമാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാമെന്നും സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും ശരീയത്ത് നിയമം മാത്രമായിരിക്കും നടപ്പാക്കുകയെന്നുമാണ് താലിബാന്‍ നേതാക്കള്‍ അറിയിക്കുന്നത്.

സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് താലിബാന്‍ നടത്തുന്ന അക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ വ്യാപകമായി പുറത്തുവരുന്നുണ്ട്. ഇരുപത് വര്‍ഷം പിന്നോട്ടടിക്കുന്ന അവസ്ഥയാണ് അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ഖ ധരിക്കാതെ നിരത്തിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ച് കൊന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കില്ലെന്നാണ് താലിബാന്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ തവണ അധികാരത്തിലെത്തിയപ്പോള്‍ സ്ത്രീകള്‍ പുരുഷനായ ബന്ധുവിനോട് ഒപ്പമല്ലാതെ പുറത്തിറങ്ങുന്നതും ബുര്‍ഖ ധരിക്കാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെടുന്നതും താലിബാന്‍ കര്‍ശനമായി വിലക്കിയിരുന്നു. കൂടാതെ ഹുദൂദ് അനുസരിച്ചുള്ള വധശിക്ഷയും കര്‍ശനമായി നടപ്പാക്കിയിരുന്നു.ഇത്തവണ അധികാരം കയ്യാളിയിരിക്കുമ്പോഴും സമാന അവസ്ഥ തന്നെയാണ് രാജ്യം നേരിടുന്നത്.

ഖുറാനിലെയും ഹദീസുകളിലെയും മതനിയമങ്ങള്‍ സംഗ്രഹിച്ചുണ്ടാക്കിയവയാണ് ശരീയത്ത് നിയമങ്ങള്‍. വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത, ലൈംഗികത തുടങ്ങിയവ കടുത്ത പാപമായി കണക്കാക്കുന്ന ശരീയത്ത് നിയമം ഇതിനായി വിധിക്കുന്ന ശിക്ഷകള്‍ പ്രാകൃതമാണ്. കൂടാതെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കും പ്രാകൃതമായ രീതിയിലാകും ശിക്ഷ നടപ്പാക്കുക.