ഓണ ദിവസങ്ങളിലെ വാക്സിനേഷൻ ക്രമീകരിക്കണം; ആവശ്യവുമായി കെജിഎംഒഎ

തിരുവനന്തപുരം: ഓണ ദിവസങ്ങളിലെ വാക്സിനേഷൻ ക്രമീകരിക്കണമെന്ന് കെജിഎംഒഎ. ആരോഗ്യ പ്രവർത്തകരുടെ മാനസികോന്മേഷവും വിശ്രമവും ഉറപ്പുവരുത്തുന്ന രീതിയിൽ വാക്‌സിനേഷൻ ക്രമീകരിക്കണമെന്നാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ വിശ്രമം അനിവാര്യമാണെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.

തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെയ്ക്കുന്നുണ്ട്. കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. അതിനാൽ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾ എന്നിവയ്ക്ക് തടസം നേരിടാതെ വാക്‌സിനേഷൻ നടപടിക്രമങ്ങൾക്കായി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

എത്രയും വേഗം ഇത്തരം സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കണം. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും കെജിഎംഒഎ വിശദമാക്കി.