ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും അവസാനിപ്പിച്ച് താലിബാൻ

ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും അവസാനിപ്പിച്ച് താലിബാൻ. ഫെഡററേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. താലിബാൻ ഇന്ത്യയിൽ നിന്നും കപ്പൽ മാർഗമുള്ള ഇറക്കുമതി അവസാനിപ്പിച്ചുവെന്നും സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

‘അവിടെ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീർഘകാല ബന്ധമാണുള്ളത്, പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021-ൽ അഫ്ഗാനിലേക്കുള്ള നമ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയ്ക്ക് അഫ്ഗാനിലുള്ളത്. 400-ഓളം പദ്ധതികളും അഫ്ഗാനിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.