പഞ്ചാബി പഠിച്ചോ എന്ന് പ്രധാനമന്ത്രി, എല്ലാവരെയും മലയാളം പഠിപ്പിച്ചെന്ന് ശ്രീജേഷ് !

ന്യൂഡല്‍ഹി: ഒളിംപിക്‌സ് താരങ്ങള്‍ക്കായി ഒരുക്കിയ വിരുന്നില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറായ മലയാളി പി.ആര്‍ ശ്രീജേഷുമായി കുശലം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിലൊരുക്കിയ വിരുന്നിനിടെ ഹോക്കി കളിക്കാരുടെ മേശയ്ക്ക് അരികലെത്തിയ മോദി ടീമിനെ അഭിനന്ദിച്ചു.

ടീമില്‍ നിറയെ പഞ്ചാബികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ പഞ്ചാബി പഠിച്ചുകാണുമല്ലോ എന്നായിരുന്നു ശ്രീജേഷിനോടുള്ള മോദിയുടെ ചോദ്യം. അപ്പോഴാണ് ഇല്ല, താന്‍ എല്ലാവരെയും മലയാളം പഠിപ്പിച്ചെന്ന് ശ്രീജേഷ് തമാശയായി മറുപടി നല്‍കിയത്.

അടുത്തത് ജര്‍മ്മനിക്കെതിരേ ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ച ശേഷം എന്തിനാണ് ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം. മറുപടിയായി അതെന്റെ വീടാണ്. 21 വര്‍ഷത്തോളമായി ഞാന്‍ അതിനടുത്താണ്. ആ ഒരു ആവേശത്തള്ളലില്‍ കയറിപ്പോയതാണ്.” എന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്. സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം തങ്ങളെ ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് ശ്രീജേഷ് നന്ദിയറിയിക്കുകയും ചെയ്തു.

മാത്രമല്ല, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ രസകരമായിരുന്നെന്നും, അദ്ദേഹം വളരെ അടുത്ത സുഹൃത്തിനെ പോലെയാണ് സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയോടാണ് ഇടപഴകുന്നത് എന്ന തോന്നല്‍ ഞങ്ങളില്‍ ഉണ്ടായിലെന്നും ശ്രീജേഷ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.