‘മരട് 357’ പേര് മാറ്റാന്‍ കോടതി ഉത്തരവ്; ‘വിധി – ദി വെര്‍ഡിക്റ്റ്’ റിലീസ് അടുത്ത വര്‍ഷം

കൊച്ചി: സംഭവബഹുലമായ മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ആസ്പദമാക്കി ചിത്രീകരിച്ച മരട് 357 ന്റെ പേര് മാറ്റാന്‍ കോടതി ഉത്തരവ്. മാര്‍ച്ച് മാസം 19 ന് തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവേയാണ് എറണാകുളം മുന്‍സിഫ് കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയെടുത്തത്. തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു.

ചിത്രത്തിന്റെ 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ കോടതി വിധി വന്നിരിക്കുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ മരട് 357 എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി – ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായും അറിയിച്ചു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.