താലിബാന്‍ കൊലപ്പെടുത്തിയാല്‍ കര്‍ത്തവ്യമായി കരുതും; കാബൂള്‍ ക്ഷേത്രത്തില്‍ മരണം കാത്ത് ഒരു പൂജാരി !

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതോടെ ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്യുമ്പോള്‍ മരണം കാത്ത് ഒരു പൂജാരി. കാബൂളിലെ രത്തന്‍നാഥ് ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയായ രജീഷ്‌കുമാറാണ് രാജ്യം വിട്ടുപോകാതെ ക്ഷേത്രത്തില്‍ തന്നെ കഴിയുന്നത്.

രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതിന് പിന്നാലെ രാജ്യം വിടാന്‍ പലരും രജീഷ് കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ അടക്കം പല ഹിന്ദുക്കളും വാഗ്ദാനവും ചെയ്തു. എന്നാല്‍ ക്ഷേത്രം ഉപേക്ഷിച്ച് പോകാനില്ലെന്ന നിലപാടാണ് രജീഷ് കുമാര്‍ സ്വീകരിച്ചത്.

ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ പൂര്‍വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതുംമെന്നായിരുന്നു രജീഷ് കുമാറിനെ ഉദ്ധരിച്ച് ട്വീറ്റുകള്‍ വന്നിരിക്കുന്നത്.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.