രാജ്യത്തിന്റെ മുഖം നഷ്ടമാക്കി; അഫ്ഗാൻ വിഷയത്തിൽ ജോ ബൈഡനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

വാഷിംഗ്ടൺ: സമാധാനപ്രിയനായ ഒരു പ്രസിഡന്റിനെ തെരഞ്ഞെടുത്തു എന്ന ആശ്വാസത്തിലായിരുന്നു അമേരിക്കൻ ജനത. എന്നാൽ ആ വിശ്വാസത്തിനാണ് അഫ്ഗാൻ വിഷയത്തോടെ വിള്ളൽ വീണിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് താലിബാനുമായി നിരവധി തവണ അമേരിക്ക സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിന്നും പിൻവലിക്കുന്നുവെന്ന വിവരം ജോ ബൈഡൻ പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 31 ന് അവസാന സൈനികനും മടങ്ങും എന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചപ്പോൾ മൂന്ന് മാസം സമയമെടുത്താൽ മാത്രമേ താലിബാൻ അധികാര കസേരയിൽ ഇരിക്കാനാവൂവെന്നായിരുന്നു അമേരിക്കയുടെ ധാരണ. എന്നാൽ അമേരിക്കയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഒൻപത് ദിവസത്തിനുള്ളിൽ നിരവധി പ്രവിശ്യകളിലെ ഭരണം പിടിച്ചെടുത്താണ് താലിബാൻ കാബൂളിൽ കടന്നു കയറിയത്. പാകിസ്ഥാൻ വഴി ചൈന നൽകിയ ആയുധങ്ങളാണ് താലിബാനെ ഇതിന് സഹായിച്ചതെന്നാണ് വിവരം.

അഫ്ഗാൻ താലിബാൻ പിടിച്ചടക്കിയതോടെ അമേരിക്കയ്‌ക്കെതിരെ ഗുരുതര വിമർശനങ്ങളാണ് ഉയരുന്നത്. ലോക പൊലീസ് പട്ടം അമേരിക്കയ്ക്ക് അഴിച്ച് പെട്ടിയിൽ വയ്ക്കേണ്ട സമയമായെന്നും രാജ്യത്തിന്റെ മുഖം നഷ്ടമാക്കിയത് ബൈഡനാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക ഒഴിപ്പിച്ച് കൊണ്ട് പോകുന്ന അഭയാർത്ഥികൾ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇരുപത് വർഷത്തിനിടെ തങ്ങളെ യുദ്ധമുഖത്തും അല്ലാതെയും സഹായിച്ച ആളുകളെ താലിബാനിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കൻ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. കാബൂളിൽ നഗരാതിർത്തികളിൽ താലിബാൻ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചപ്പോൾ രാജ്യത്ത് നിന്ന് വിമാനത്താവളങ്ങളിലേക്കെത്തിയ അഫ്ഗാൻ ജനങ്ങളിൽ പലരും അമേരിക്കയുടെ വിമാനങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ സാധാരണക്കാരടക്കം 640 അഫ്ഗാനികളെയാണ് കഴിഞ്ഞ ദിവസം അമേരിക്ക കൊണ്ടുപോയത്. ഇവരുടെ പുനരധിവാസം സംബന്ധിച്ചുള്ള കാര്യങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വേണ്ടത്ര പരിശോധ നടത്താനാവാത്ത സാഹചര്യത്തിൽ ഇവരെ കൊണ്ടുവരുന്നത് അമേരിക്കയുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.