കാബൂൾ: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി താലിബാൻ. ഇസ്ലാം ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് താലിബാന്റെ പ്രതികരണം.
ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളെ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സബീഹുല്ല മുജാഹിദ് വ്യക്തമാക്കി.
1990 ലെ പ്രത്യയശാസ്ത്രത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ യാതൊരു വ്യത്യാസവുമില്ല. എന്നാൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും.ദേശീയമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് താലിബാൻ മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക നിയമങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ സംരക്ഷിക്കപ്പെടും. സമൂഹത്തിൽ സ്ത്രീകൾക്ക് നല്ല രീതിയിൽ ഇടപെടാം. ജോലിക്ക് പോകുകയും ചെയ്യാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാൻ വിശദമാക്കി.
വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുത്. സമാധാനവും സ്ഥിരതയാർന്ന ഭരണവുമാണ് താലിബാൻ ആഗ്രഹിക്കുന്നത്. മുൻ സർക്കാറിനൊപ്പം നിന്നവർക്കും താലിബാൻ പൊതുമാപ്പ് നൽകും. അഫ്ഗാന്റെ മണ്ണിൽ മറ്റ് രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ചർച്ചയ്ക്ക് തയ്യാറാകണമെന്നും താലിബാൻ ആവശ്യപ്പെടുന്നു.

