ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ; കശ്മീരിൽ നിർണായക നീക്കങ്ങൾ

ശ്രീനഗർ: 1997 ലെ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കൾ സംരക്ഷിക്കാനുളള നീക്കമെന്ന നിലയിലാണ് പുതിയ പ്രഖ്യാപനം. താഴ്വരയിൽ കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥാവര ആസ്തികളിൽ ഉണ്ടായേക്കാവുന്ന കൈയ്യേറ്റം തടയുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

മതപരമായ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ അടക്കം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കി. കൂടാതെ അത്തരം വസ്തുക്കളുടെ ഒഴിപ്പിക്കൽ, സംരക്ഷണം, തിരിച്ചുപിടിക്കൽ എന്നിവയും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 1997 ലെ നിയമം പൂർണ്ണമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ, സർവേ നടത്താനും കുടിയേറ്റക്കാർ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാനും ലഫ്റ്റനന്റ് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

15 ദിവസത്തിനുള്ളിൽ രജിസ്റ്ററുകൾ അപ്‌ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഡിവിഷണൽ കമ്മീഷണർക്ക് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. ഇതോടൊപ്പം കുടിയേറ്റക്കാർക്ക് അവരുടെ സ്വത്ത് വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുന്നതിനായി ഒരു ഓൺലൈൻ അപേക്ഷയ്ക്കും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയാണ് 1997 ൽ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് കൊണ്ടുവന്നത്. എന്നാൽ ഇതുവരെയും നിയമം കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല.

കശ്മീരി പണ്ഡിറ്റുകളെ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ഉന്നതതല യോഗം ജൂലായ് 16 ന് മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. 1990 ൽ പലായനം നേരിട്ടവർക്ക് തിരിച്ചുവരാൻ സൗകര്യപ്രദമായ നടപടികൾ കൈക്കൊള്ളാൻ ലഫ്റ്റനന്റ് ഗവർണർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.