ദോഹ: താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. ഖത്തറിൽ സമാധന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അഫ്ഗാൻ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള അറിയിച്ചു.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പത്തോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽനിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്നിയും അഫ്ഗാൻ പിടിച്ചെടുത്തു.
കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകൾ കീഴടക്കിയ താലിബാൻ തടവുകാരെ മോചിപ്പിച്ച ശേഷം അവരെ ഒപ്പം ചേർക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇത്തരത്തിൽ കാബൂളിലേക്കെത്തുന്നവരുടെ കൂട്ടത്തിൽ താലിബാൻ പോരാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശങ്ക.

