ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക വായ്പ; പുതിയ പദ്ധതിയുമായി കെഎഫ്‌സി

കൊച്ചി: വ്യാവസായിക മേഖലയ്ക്ക് പുറത്തു പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതി ആരംഭിച്ച് കെഎഫ്‌സി. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വ്യാവസായിക മേഖയ്ക്ക് പുറത്താണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉത്പാദന, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

പുതിയ ശാഖകളും പ്ലാന്റുകളും ആരംഭിക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമാണ് കെഎഫ്‌സിയുടെ പുതിയ പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക. ആവശ്യക്കാർക്ക് ടേം വായ്പ, ഹ്രസ്വകാല വായ്പ, മൂലധന വികസന വായ്പ എന്നിവ അനുവദിക്കുമെന്നു കെ.എഫ്.സി അറിയിച്ചു. സംരംഭങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് ബാങ്ക് വായ്പകൾക്കാവശ്യമായ ഗ്യാരണ്ടി നൽകുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി. പൊതുമേഖലാ കമ്പനികൾ, സ്വകാര്യ കമ്പനികൾ, അർദ്ധ സർക്കാർ കമ്പനികൾ, കോർപ്പറേഷനുകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയ്ക്ക് 20 കോടി രൂപ വരെയാകും വായ്പ അനുവദിക്കുന്നത്.

പങ്കാളിത്ത സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, ഒരു വ്യകതി തന്നെ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരമാവധി എട്ടു കോടി രൂപ വരെയാണ് വായ്പ നൽകുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രൊജക്ട് മൂല്യത്തിന്റെ 66 ശതമാനം വരെ ടേം വായ്പ അനുവദിക്കും. നിബന്ധനകൾക്കു വിധേയമായി 75 ശതമാനം വരെ വായ്പ ലഭിക്കും. നിലവിലെ സംരംഭങ്ങളുടെ വികസനത്തിനായി പ്രൊജക്ട് മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ അനുവദിക്കുമെന്നും മൂലധന വികസന വായ്പകൾ പദ്ധികൾക്കനുസരിച്ചു മാറുമെന്നും കെഎഫ്‌സി വ്യക്തമാക്കി.