കുട്ടനാട് ഭരണകൂടത്തെ നോക്കി നിലവിളിക്കുകയാണ്; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കുട്ടനാട്ടിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷം. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കി. കുട്ടനാട് ഭരണകൂടത്തെ നോക്കി നിലവിളിക്കുകയാണെന്ന് അടിയന്തര പ്രമേയ അവതാരകനായ പി സി വിഷ്ണുനാഥ് എം എൽ എ വ്യക്തമാക്കി. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. 2019-20 കാലത്ത് അഞ്ഞൂറുകോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെലവാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അടിയന്തര നടപടി തുടങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്‌ന കാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും റോഷി അഗസ്റ്റിൻ വിശദമാക്കി. ചെളി നീക്കം ചെയ്യുന്നതടക്കമുള്ള നടപടി തുടങ്ങിയതായും ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നെ ഐ ഐ ടിയുടെ പഠന റിപ്പോർട്ട് കിട്ടിയ ശേഷം തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തിന്റെ തുടർ നടപടികൾ സ്വീകരിക്കും. ഒന്നാം പ്രളയ ശേഷം കുട്ടനാട്ടിൽ സർക്കാർ നടത്തിയത് മികച്ച പ്രവർത്തനമാണ്. കുട്ടനാട്ടിൽ നിന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരെ തിരികെ കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ നടപടികൽ സ്വീകരിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കുട്ടനാട് കണ്ടിട്ടില്ലാത്ത ആളുകൾ ആണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. കുട്ടനാടിനെ തകർക്കുന്നതാണ് പുതിയ പദ്ധതികളെന്നും പ്രതിപക്ഷം വിമർശിച്ചു.

കുട്ടനാട്ടുകാർ വെള്ളത്തിൽ അല്ലെന്നായിരുന്നു കുട്ടനാട് എം എൽ എ തോമസ് കെ തോമസിന്റെ മറുപടി. പിജെ ജോസഫും കൊടിക്കുന്നിൽ സുരേഷും തമ്മിലെ അടി മൂലമാണ് ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കാതെ പോയത്. കുട്ടനാടിനെ ഇത്രയെറേ സഹായിച്ച സർക്കാർ പിണറായി സർക്കാർ അല്ലാതെ വേറെ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വാഗ്ദാന പെരുമഴ കൊണ്ടുള്ള വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. ജനങ്ങളുടെ സ്ഥിതി കണ്ടാൽ സഹിക്കില്ലെന്നും വെള്ളത്തിലാണ് ജനം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. ജനങ്ങളുടെ അവസ്ഥ താൻ നേരിൽ കണ്ടതാണ്. കുട്ടനാടിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതി വേണമെന്നും പ്രതിപക്ഷം അതുമായി സഹകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.