സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 126 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കായി കൊവിഡ് വാക്സിന്‍ വാങ്ങാന്‍ 126 കോടി രൂപ അനുവദിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാക്സിന്‍ സംഭരിച്ച് ആശുപത്രികള്‍ക്ക് നല്‍കും. പത്ത് ലക്ഷം ഡോസുകള്‍ വീതം രണ്ട് തവണകളായിട്ടായിരിക്കും വാക്‌സിന്‍ സംഭരണം നടത്തുക.

മാത്രമല്ല, വാക്‌സിന് തതുല്യമായ പണം സ്വകാര്യ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ടതും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ചുമതലയാണ്.

നേരത്തെ, സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചയില്‍ 18.18 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആശുപത്രികള്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം.