വിക്രാന്തിനു പിന്നാലെ കൊച്ചിന്‍ ഷിപ്യാഡിനു അടുത്ത വിമാനവാഹിനിയുടെ നിര്‍മാണക്കരാറും

കൊച്ചി: ഐഎന്‍എസ് വിക്രാന്തിനു പിന്നാലെ കൊച്ചിന്‍ ഷിപ്യാഡിനു രണ്ടാമതൊരു വിമാനവാഹിനിയുടെ നിര്‍മാണക്കരാര്‍ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കപ്പല്‍ശാലയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിക്രാന്തിന്റെ നിര്‍മാണവും ബേസിന്‍, സമുദ്ര പരീക്ഷണങ്ങളും വിജയം കണ്ടതോടെയാണ് അടുത്ത കരാറിന്റെ സാധ്യത തെളിഞ്ഞിരിക്കുന്നത്.

രണ്ടാം വിമാനവാഹിനിയുടെ നിര്‍മാണം 7 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാകുമെന്നാണ് ഷിപ്യാഡ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, 2000 കോടി ചെലവില്‍ കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന കൂറ്റന്‍ ഡ്രൈ ഡോക്ക് 2023ല്‍ പൂര്‍ത്തിയാകും. ഇതു പ്രവര്‍ത്തനസജ്ജമാകുന്നതോടെ മദര്‍ വെസലുകളുള്‍പ്പെടെയുള്ളവയുടെ നിര്‍മാണം വേഗത്തിലാക്കാനും സാധിക്കും.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തിന്റെ കന്നി സമുദ്ര പരീക്ഷണം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ കപ്പലിലെ യന്ത്രോപകരണങ്ങളും ആശയവിനിമയോപാധികളും പരിശോധിക്കാനായെന്നും, ഇവയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നുവെന്നും നാവികസേനാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.