സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറക്കും; സീതാറാം യെച്ചൂരി

ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറക്കുമെന്ന് ദേശീയ സെക്രട്ടി സീതാറാം യെച്ചൂരി. 80 വയസ്സായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായുള്ള ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയാണ് കുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഇളവ് നൽകണോ എന്ന കാര്യം ആലോചിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.

കേരളത്തിൽ തുടർഭരണം നേടിയതിനെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. കേരളത്തിലെ ജനങ്ങൾ സംസ്ഥാനസർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു. കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

കെ കെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിനെ സീതാറാം യെച്ചൂരി ന്യായീകരിച്ചു. നയം ജനം അംഗീകരിച്ചു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കെ കെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിൽ മികച്ച പ്രകടനം നടത്തിയവരെ സിപിഎം അഭിനന്ദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കായിക വികസനത്തിന് സമഗ്രനയം രൂപീകരിക്കണം എന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്‌കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്നും ഇതിനായി കുട്ടികളുടെയും സ്‌കൂൾ ജീവനക്കാരുടെയും വാക്‌സിനേഷന് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വരുമാനനികുതി നൽകാത്ത എല്ലാവർക്കും 7500 പ്രതിമാസ ധനസഹായം നൽകണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.