തിരുവനന്തപുരം: മുസ്ലീം ലീഗിലെ വിവാദത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗ് ചെന്നെത്തിയ ദുരവസ്ഥ എല്ലാവർക്കുമറിയാമെന്നും വിവാദങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ചന്ദ്രിക പത്രത്തിന് ഇ.ഡി നോട്ടീസ് അയച്ചതടക്കമുള്ള കാര്യങ്ങൾ വസ്തുതകളാണ്. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗിന് തടിതപ്പാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് ഓഫീസിൽ നടന്ന സംഭവങ്ങൾ ലീഗിലെ പ്രശ്നം എന്നല്ലാതെ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്. ലീഗിനുള്ളിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമാണ്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കങ്ങളാണ് ലീഗിലുണ്ടായ പ്രതിസന്ധി. സിപിഎമ്മിന് നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാൻ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടില്ല. എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണങ്ങൾ എന്ന നിലയിലാണ് അവർ സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. ലീഗ് ഇപ്പോൾ പറയുന്ന ന്യായം പറയുന്നവർക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത ന്യായമാണ്. കാണുന്നവരെ അപഹസിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗിന് എൽഡിഎഫ് സർക്കാരിനോടുള്ള വിരോധത്തിന് കാരണം അധികാരം കിട്ടാത്തതിന്റെ നിരാശയാണ്. എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുള്ള സർക്കാരാണ് കേരളത്തിലുള്ളത്. അധികാരമില്ലാത്ത ലീഗിൽ തർക്കം എന്നത് സ്വാഭാവികമാണ്. കോൺഗ്രസ് ഇപ്പോൾ നിശബ്ദമായിരിക്കുകയാണ്. ഭാവിയിൽ കോൺഗ്രസിലും തർക്കമുണ്ടാകുമെന്നും രൂക്ഷമായ പ്രതിസന്ധിയിലേക്ക് പോകുമെന്നും അദ്ദേഹം അറിയയിച്ചു. യുഡിഎഫിൽ രൂപം കൊള്ളാൻ പോവുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗിൽ ഇപ്പോൾ കാണുന്ന തർക്കങ്ങൾ. നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ലീഗ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം വിശദമാക്കി.

