ഒരു തരത്തിലും നന്ദി കിട്ടിയില്ല, നവാഗതർക്കായി വഴി മാറുന്നു: പാർട്ടി അന്വേഷണത്തിന് കവിതയിലൂടെ മറുപടി നൽകി ജി സുധാകരൻ

ആലപ്പുഴ: തനിക്കെതിരെയുള്ള പാർട്ടി അന്വേഷണത്തിന് കവിതയിലൂടെ മറുപടി നൽകി മുൻമന്ത്രി ജി സുധാകരൻ. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ പറയുന്നു. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ പരമാർശങ്ങൾ.

തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുധാകരൻ കവിതയിലൂടെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ല, അവഗണനയിൽ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയിൽ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് സുധാകരന്റെ രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.

‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!’ എന്നാണ് കവിതയിലെ വരികൾ. തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്നാണ് സുധാകൻ കവിതയിലൂടെ വ്യക്തമാക്കുന്നത്. ആകാംക്ഷ ഭരിതരായ നവാഗതർക്ക് വഴി മാറുന്നെന്ന സൂചന നൽകി കൊണ്ടാണ് സുധാകരൻ തന്റെ കവിത അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കവിത വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.