ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ച് പോലീസ്. കോവിഡ് വാക്‌സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ശബ്ദ സന്ദേശം. വാക്‌സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടുവെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. വാക്‌സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്ട്‌സ് ആപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതിൽ പറയുന്നത് തികച്ചും തെറ്റായ കാര്യമാണെന്ന് പോലീസ് അറിയിച്ചു.
ഈ ശബ്ദസന്ദേശത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവാണ് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും നിരീക്ഷിച്ച് അവരുടെ അനുബന്ധ ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്ത് നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

