താലിബാൻ ഭീകരർക്കെതിരായ പോരാട്ടം; അഫ്ഗാനിസ്താന് സഹായവുമായി അമേരിക്കൻ പോർ വിമാനങ്ങൾ

കാബൂൾ: താലിബാൻ ഭീകരർക്കെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്താന് കരുത്ത് പകർന്ന് അമേരിക്കൻ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400 നു മേലെ പ്രവിശ്യകളിൽ താലിബാൻ ഭീകരർക്ക് മേൽക്കൈയുണ്ടെന്നും അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ താലിബാനിൽ ആക്രമണം നടത്തിയെന്ന വിവരം പെന്റഗൺ സ്ഥിരീകരിച്ചത്.

എന്നാൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഫ്ഗാൻ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമേരിക്കയുടെ വ്യോമസേന താലിബാൻ മേഖലകളിൽ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.

ഒരു ഉന്നത സൈനികോദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അമേരിക്ക ഏഴോളം ആക്രമണങ്ങളാണ് താലിബാൻ മേഖലയിൽ നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ഇതിൽ അധികവും. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.