220 സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകില്ലെന്ന് സർക്കാർ; തീരുമാനം കെഎസ്ആർടിസിയ്ക്കായി

കൊച്ചി: സംസ്ഥാനത്തു 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന 220 സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകില്ല. ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. കെഎസ്ആർടിസിക്കു വേണ്ടിയാണ് വിവിധ ജില്ലകളെ ബന്ധിപ്പിച്ചു വർഷങ്ങളായി സർവീസ് നടത്തിവന്ന സ്വകാര്യ ബസുകളിൽ നിന്നു റൂട്ടുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സ്വകാര്യ ബസുടമകൾക്ക് ആക്ഷേപം ബോധിപ്പിക്കാൻ ഒരു മാസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്.

സർക്കാരിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഈ ദീർഘദൂര റൂട്ടുകളിൽ കെഎസ്ആർടിസിക്കു മാത്രമേ ഇനി സർവീസ് നടത്താൻ കഴിയൂ. കാലങ്ങളായുള്ള കേസിനൊടുവിൽ കെഎസ്ആർടിസിക്ക് അനുകൂലമായി ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുഗതാഗത മേഖലയിൽ അഗ്രഗേറ്റർ ലൈസൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ നയത്തിനു വിരുദ്ധമാണ് സർക്കാർ തീരുമാനമെന്ന വിമർശനം ഉയരുന്നുണ്ട്. കെഎസ്ആർടിസിക്കു കീഴിൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റ് കമ്പനിക്ക് ഈ റൂട്ടുകൾ കൈമാറാനാണു സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.