അഫ്ഗാനിസ്താൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് വ്യക്തമാക്കണം: ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങൾക്കെതിരെയായിരുന്നു തരൂരിന്റെ വിമർശനം. കോവിഡ് വൈറസ് വ്യാപനത്തെ നേരിടുന്നതിൽ സർക്കാരിന്റെ നയം തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ആവശ്യത്തിനു വാക്‌സിൻ ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാൻ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് വ്യക്തമാക്കണം. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ നികുതിദായകരുടെ 3 ബില്യൻ ഡോളറാണ് അഫ്ഗാനിസ്ഥാനിൽ നിക്ഷേപിച്ചിരിക്കുന്നത്. താലിബാൻ തിരികെ അധികാരത്തിൽ വന്നാൽ അതെല്ലാം നശിക്കുമോയെന്ന് വ്യക്തമാക്കണം. ഇതൊക്കെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണെന്നും ശശി തരൂർ വിശദീകരിച്ചു.

അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ശശി തരൂരിന്റെ പ്രതികരണം. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ മൂന്ന് ബില്യൻ ഡോളറാണ് അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ വലിയ പിന്തുണ നൽകിയിട്ടുണ്ട്.