സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതി; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലേക്ക് കാര്യങ്ങൾ വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

‘കോവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.

‘മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മെയ് മാസത്തിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000 ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുകയാണെന്ന്’ അദ്ദേഹം വിശദമാക്കി.

‘രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കോവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി. കോവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കോവിഡിനെ നേരിടുന്നുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിച്ചത്.

ഐസിഎംആറിൻറെ സെറോ പ്രിവലൻസ് പഠനം ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതൽ 80 ശതമാനം പേർക്ക് രോഗം വന്നു പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ മരണങ്ങളുടെ റിപ്പോർട്ടിംഗ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല. എങ്കിലും മിക്ക സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിൽ റിപ്പോർടിംഗ് ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആർൻറെ പഠനങ്ങൾ തെളിയിക്കുന്നു. ഒരുദാഹരണം മധ്യപ്രദേശാണ്. അധിക മരണങ്ങൾ കണ്ടെത്താൻ ഈ മെയ് മാസത്തിൽ നടത്തിയ എക്‌സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019 മെയ് മാസത്തേക്കാൾ 1,33,000 അധിക മരണങ്ങളാണ് മധ്യപ്രദേശിൽ ഉണ്ടായതായി കണക്കാക്കപ്പെട്ടത്. എന്നാൽ 2461 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്തതിൻറെ 54 ഇരട്ടിയാണ് അവിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് എന്ന് കാണാം. അത്തരം പ്രശ്‌നങ്ങൾ നമ്മുടെ സംസ്ഥാനത്തില്ല.

കോവിഡിന്റെ ആദ്യ തരംഗ സമയത്തു ഇന്ത്യയിൽ ഒന്നാകെ 21 പേരിൽ രോഗബാധ ഉണ്ടാകുമ്പോൾ ആയിരുന്നു ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഏകദേശം 30 കേസുകൾ ഉണ്ടാകുമ്പോൾ ആയിരുന്നു ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കേരളത്തിൽ 3 കേസുകൾ ഉണ്ടാകുമ്പോൾ തന്നെ ഒരു കേസ് റിപ്പോർട്ട് ചെയ്യാൻ നമുക്കു സാധിച്ചു. ആ ജാഗ്രതയാണ് നാം ഇപ്പോഴും തുടരുന്നത്.

രണ്ടാംതരംഗത്തിൽ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിൽ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട് ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്ന്പിടിക്കുന്ന സാഹചര്യമുണ്ടായി.

ഡെൽറ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് റീ ഇൻഫക്ഷനും വാക്‌സിൻ എടുത്തവർക്ക് ബ്രേക്ക് ത്രൂ ഇൻഫക്ഷനും വരാനിടയായി. ഇപ്പോൾ പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണ സാധ്യത ഇല്ലെന്നതും ആശ്വാസകരമാണ്.

രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതൽ സ്വീകരിച്ചത്. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആർജിക്കുക എന്നതല്ല, മറിച്ചു വാക്‌സിൻ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകൾക്ക് വരാതെ നോക്കി മരണങ്ങൾ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടർന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടർന്ന് പിടിക്കാൻ വിട്ടാൽ അതു പെട്ടെന്ന് ഉച്ചസ്ഥായിയിൽ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തിൽ കുറെയേറെ മരണങ്ങൾ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാൻ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകൾ സംരക്ഷിക്കാൻ ആണ്. ആളുകൾക്ക് വാക്‌സിനേഷൻ നൽകി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്‌സിനും നൽകി. ഏറ്റവും വേഗത്തിൽ വാക്‌സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ നാം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്‌സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീൽഡ്, കോവാക്‌സിൻ വാക്‌സിനുകൾക്ക് പുറമേ റഷ്യയുടെ സ്പുട്ട്‌നിക്ക് വാക്‌സിനും ചില ആശുപത്രികൾ നൽകിവരുന്നു. അധികം വൈകാതെ ഇന്ത്യൻ അമേരിക്കൻ കമ്പനികളുടെ മറ്റ് വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

18 വയസ്സിന് മുകളിൽ 43 ശതമാനം പേർക്കാണ് വാക്‌സിൻ നൽകിയത്. അത് 70 ശതമാനമെങ്കിലും ആയാൽ മാത്രമേ ഹേർഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. വാക്‌സിനേഷൻ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താൽ 60 ശതമാനം പേരെങ്കിലും ഇപ്പോൾ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേർക്ക് കൂടി വാക്‌സിനേഷൻ എത്രയും പെട്ടെന്ന് തന്നെ നൽകാനാനുള്ള നടപടികൾ എടുക്കും

നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ് ഓൺ ഇമ്മ്യൂണൈസേഷൻറെ ശുപാർശ പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ എടുക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഗർഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാൽ കുഞ്ഞിനു പൂർണവളർച്ചയെത്തുന്നതിനു മുൻപ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന സൂചന. അതിനു പുറമേ ഗർഭിണികൾ കോവിഡ് ബാധിതരായാൽ ഐസിയു വെൻറിലേറ്റർ സൗകര്യങ്ങൾ നൽകേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്‌സിൻ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തിൽ ഗർഭിണികൾ വാക്‌സിൻ എടുക്കുന്നതിന് തയ്യാറാകണം. വാക്‌സിൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.