ഡെൽറ്റാ വൈറസ് വ്യാപനം; രോഗലക്ഷണങ്ങളിൽ മാറ്റമെന്ന് വിദഗ്ധർ

covid

ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നുമാണ് പഠനത്തിൽ പറയുന്നത്. മുൻപ് കോവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്തിരുന്ന ഗന്ധം നഷ്ടമാകൽ ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ പ്രകടമല്ലാത്ത ലക്ഷണമായി മാറിയെന്നും പഠന റിപ്പോർട്ടിൽ വിശദമാക്കുന്നു. ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാൽ മുൻ കേസുകളിൽ ഇത് ഒരു പ്രധാന ലക്ഷണമായി അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നുമാണ് പഠനത്തിന് നേതൃത്വംനൽകിയ ലാറ ഹെരേറോ പറയുന്നത്. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ്. തീവ്ര വ്യാപന ശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.