ആക്രമണം നടത്താൻ വേണ്ടിയും ഡ്രോൺ ഉപയോഗിച്ച് പാക് ഭീകരർ; ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ആവശ്യമുണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: ആയുധങ്ങൾ കടത്തുന്നതിനും മയക്കുമരുന്ന് കടത്തുന്നതിനും പുറമെ ആക്രമണങ്ങൾ നടത്താനും ഡ്രോൺ ഉപയോഗിച്ച് പാക് ഭീകരർ. ജമ്മു കശ്മീരിലെ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. ജമ്മു കശ്മീരിൽ നടന്ന ആക്രമണത്തിലൂടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശേഷിയുള്ള ഡ്രോണുകൾ പാക് ഭീകരരുടെ കൈവശമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരർ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന് എന്നിവ ഇന്ത്യൻ പ്രദേശത്തേക്ക് കടത്താനായിരുന്നു ഭീകരർ ഡ്രോൺ ഉപയോഗിച്ചിരുന്നത്. ചൈനയിൽ നിന്നാണ് പാകിസ്താൻ ഡ്രോൺ ഇറക്കുമതി ചെയ്തിരുന്നത്. പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെയാണ് ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നത്. ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുന്നുവെന്നാണ് ജമ്മു കശ്മീരിലെ ആക്രമണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്.

അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വ്യോമസേന കേന്ദ്രത്തിലാണ് ഡ്രോൺ ആക്രമണം നടന്നിരിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൃത്യമായ സ്ഥലത്തെത്താൻ ഒരുപരിധി വരെ ഈ ഡ്രോണുൾക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുറഞ്ഞ വിലയ്ക്ക് പോലും ലഭിക്കുന്ന, കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ചൈനീസ് ഡ്രോണുകൾ ലഭ്യമാണ്. ഈ ഡ്രോണുകളെല്ലാം താഴെ നിന്ന് നിയന്ത്രിക്കാനും സാധിക്കും. ഇത്തരം ഡ്രോണുകൾക്ക് മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ വഹിച്ച് സഞ്ചരിക്കാനും ആക്രമണം നടത്താനും കഴിയും. ഇതൊക്കെയാണ് ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നത്.

മിക്ക ഡ്രോണുകളും താഴ്ന്ന് പറക്കുന്നതിനാൽ അതിർത്തിപ്രദേശങ്ങളിലെ റഡാറുകളിൽ ഡ്രോണുകൾ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. ഭാവിയിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ആവശ്യമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.