തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ തുറക്കാൻ തീരുമാനം. ബിയറും വൈനും മാത്രമായിരിക്കും ബാറുകളിൽ വിൽക്കുന്നത്. വിദേശ മദ്യം വിൽക്കേണ്ടതില്ലെന്നാണ് നിലവിൽ ബാറുടമകൾ തീരുമാനിച്ചിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് ചാർജ് കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടത്.
ബാറുകളുടെ വെയർ ഹൗസ് മാർജിൻ 25 ശതമാനമാക്കിയാണ് ഉയർത്തിയത്. കൺസ്യൂമർ ഫെഡിന്റേത് 20 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ബെവ്കോയിൽ നിന്നും മദ്യം വാങ്ങുമ്പോഴുള്ള വെയർ ഹൗസ് മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനെയും ബാറുകളെയും പ്രതിസന്ധിയിലാക്കുന്നത്. ബെവ്കോ നടപടിയിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി സംസ്ഥാനത്തെ ബാറുകൾ അടഞ്ഞു കിടക്കുകയായിരുന്നു.
ഇപ്പോഴത്തെ മാർജിനിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ബാർ ഉടമകൾ പറയുന്നത്. നിലവിൽ സ്റ്റോക്കുള്ള ബിയറിന്റെ കാലാവധി കഴിഞ്ഞാൽ വിൽക്കാനാവില്ല. ഇക്കാരണത്താലാണ് ബാറുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

