ന്യൂഡൽഹി: കോവിഡ് വൈറസ് ബാധിതർക്ക് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയവർക്ക് ആദായ നികുതിയിൽ ഇളവ് നൽകാൻ തീരുമാനം. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വൈറസിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിയുടെ കോവിഡ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയ തൊഴിലുടമയ്ക്കും വ്യക്തികളെ കോവിഡ് ചികിത്സയ്ക്ക് സാമ്പത്തികമായി സഹായിച്ചവർക്കും നികുതിയിളവ് ലഭിക്കും.
കോവിഡ് രോഗിയ്ക്ക് തൊഴിലുടമയിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് പരിധിയില്ലാതെ പൂർണ്ണമായും നികുതി ഇളവ് ലഭിക്കും. ഏതെങ്കിലും വ്യക്തിയിൽ നിന്നും ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള സഹായത്തിനാണ് ഇളവ് ലഭിക്കുക. 2019-20 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള സാമ്പത്തിക വർഷത്തിലേക്കുമാണ് കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ആദ്യമായി വീടിന് വേണ്ടി നിക്ഷേപം നടത്തുന്നവർക്കുള്ള നികുതിയിളവ് ലഭിക്കാനുള്ള സമയപരിധി സെപ്തംബർ മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. നികുതി തർക്ക പരിഹാര പദ്ധതിയുടെ തുക അടക്കേണ്ട തിയതിയും ആധാറും പാൻ കാർഡും ബന്ധിപ്പിക്കുവാനുള്ള തീയതിയും ഫോം 16 ൽ സമർപ്പിക്കേണ്ട ടിഡിഎസിന്റെ സമയപരിധിയും കേന്ദ്രം നീട്ടിയിട്ടുണ്ട്. നികുതി തർക്ക പരിഹാര പദ്ധതിയുടെ തുക അടക്കേണ്ട തിയതി ഓഗസ്റ്റ് 31 വരെയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്തംബർ 30 വരെയുമാണ് നീട്ടിയിരിക്കുന്നത്.

