ജോസഫൈന് പറ്റിയ തെറ്റെന്ത്: വനിതാ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച വിഷയത്തിൽ പ്രതികരണവുമായി ജയശങ്കർ

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ രാജിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറഞ്ഞിട്ടു ഫലമില്ലെന്നും ഇനി അനുഭവിക്കെന്നും അദ്ദേഹം പറഞ്ഞു.

വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ചാനൽ പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈന് രാജിവെയ്‌ക്കേണ്ടി വന്നത്. 8 മാസം കാലാവധി കൂടി നിലനിൽക്കെയാണ് ജോസഫൈൻ രാജിവെച്ചത്.

തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താൻ ആരോടും പറഞ്ഞില്ലായെന്നായിരുന്നു യുവതിയുടെ മറുപടി. ഇതുകേട്ട് പെട്ടെന്ന് ക്ഷുഭിതയായി ‘എങ്കിൽ അനുഭവിച്ചോളൂ’ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. ഇത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.