കോവിഡ് മൂന്നാംതരംഗം, നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയേയോ മുംബൈയേയോ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: കോവിഡ് മൂന്നാം തരംഗം നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയേയോ മുംബൈയേയോ ബാധിക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.മൂന്നാംതരംഗം ഉണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വച്ചാണ് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷണങ്ങള്‍ പങ്ക് വച്ചത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു.ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളും, രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളിലാണ്് യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നത്. കരുതലോടെയും കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലര്‍ത്താത്തപക്ഷം നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.