ആർസിസിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം; കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് വീണു മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി നദീറയയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഇന്ന് പുലർച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശിനിയായ നദീറ മരണപ്പെടുന്നത്. മെയ് 15 ന് ആർസിസിയിലെ ലിഫ്റ്റ് തകർന്ന് ഗുരുതരമായി പരിക്കേറ്റ നദീറ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതേസമയം നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു.