ഐഷാ സുൽത്താന ഒറ്റയ്ക്കല്ല; കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഒപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംവിധായക ഐഷാ സുൽത്താനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും ഐഷയ്ക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന അവരെ ഭയപ്പെടുത്താൻ നോക്കുന്നവർ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ടെന്നും ആ ആത്മ വിശ്വാസമാണ് ഐഷയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ വികൃത മുഖം ലക്ഷദ്വീപിൽ പ്രകടമാക്കുകയാണ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ചർച്ചകളിൽ സംഘ പരിവാറിന്റെ ഏജന്റായ പ്രഫുല്ല ഘോഡ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവയുടെ പേരിൽ പ്രധാനമന്ത്രിയെ വിമർശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാർത്തിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കിയത്. യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ഐഷയ്‌ക്കെതിരെ അതേ നിയമം വീണ്ടും ദുരുപയോഗം ചെയ്ത് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പക്ഷെ അവൾ തലകുനിക്കില്ലെന്നും ഐഷ ഒറ്റയ്ക്കല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.