കൊടകരകുഴല്‍പ്പണക്കേസ് : ധര്‍മ്മരാജന്‍ പല കേസുകളിലേയും പ്രതിയെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: കൊടകരകുഴല്‍പ്പണ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജന്‍ മുന്‍പും പല കേസുകളിലേയും പ്രതി. പന്നിയങ്കര, സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ധര്‍മ്മരാജന്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ധര്‍മ്മരാജന്‍. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വിശദമായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ഏഴ് ബിജെപി നേതാക്കളെ വിളിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ ഫോണ്‍നമ്പര്‍ സുരേന്ദ്രന്റെ മകന്റേതാണ്. സുരേന്ദ്രന്റെ മകന്റെ പേരിലുള്ള നമ്പരിലേക്ക് വിളിച്ച് 24 സെക്കന്‍ഡാണ് സംസാരിച്ചത്. പണം നഷ്ടപ്പെട്ട വിവരം ബി ജെ പി നേതാക്കളെ അറിയിച്ചത് എന്തിനെന്ന് പൊലീസ് അന്വേഷിക്കും.അതേസമയം, കൊച്ചിയില്‍ കഴിഞ്ഞ ദിവസം കുമ്മനവും വി മുരളീധരനുമടക്കുള്ള ഉന്നത ബി ജെ പി നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞത് കള്ളപ്പണക്കേസില്‍ പരാതിക്കാരന്‍ മാത്രമാണ് ധര്‍മ്മരാജനെന്നും എന്തിനാണ് പൊലീസ് പരാതിക്കാരന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നതെന്നുമാണ്.